14 May 2008

കുരുന്നുകളുടെ മരണക്കളി...!

2006 ജനുവരി 10. വൈകുന്നേരം ഏഴരമണിയോടടുത്തിരിക്കണം. പെരുമ്പാവൂരുള്ള ഒരു സന്യാസാശ്രമം. സന്ധ്യാപ്രാര്‍ത്ഥനയുടെ സമയമാകുന്നു. ഒരു വൈദികന്‍ ആശ്രമത്തിലെ വരാന്തയിലൂടെ നടക്കുകയായിരുന്നു.

നാലാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥിനികള്‍ വന്ന് അച്ചനോട്‌ ചോദിച്ചു. "ഇത്‌ ഫാദര്‍മാര്‍ താമസിക്കുന്ന ഇടമല്ലേ?"
"അതേ", ഫാദര്‍ മറുപടി പറഞ്ഞു.
"ഈ രാത്രി ഞങ്ങള്‍ക്കിവിടെ അഭയം തരാമോ?"
"എന്തുപറ്റി? മക്കളുടെ വീട്‌ ദൂരെയാണോ?"
അവര്‍ പറഞ്ഞു, "അതേ, സ്കൂളുവിട്ട്‌ ഞങ്ങളിവിടെയൊക്കെ ഒന്നു കാണാന്‍ വന്നതാ. വഴി തെറ്റി."
"ഇതെന്താ, മക്കളാകെ നനഞ്ഞുകുതിര്‍ന്നിരിക്കുന്നുവല്ലോ, പുസ്തകസഞ്ചികളും?"
"കനാലില്‍ വീണതാ!"
കുട്ടികളുടെ പരുങ്ങല്‍ കണ്ടപ്പോള്‍ ഫാദറിനു പന്തികേട്‌ തോന്നി. എന്തായാലും ഫാദര്‍ അവര്‍ക്ക്‌ തല തുവര്‍ത്താനും ഫ്രഷ്‌ ആകാനും വേണ്ട സൗകര്യം ചെയ്തുകൊടുത്തു. ഓരോ കപ്പ്‌ കാപ്പിയും ബിസ്ക്കറ്റും നല്‍കി സാവധാനം സത്യാവസ്ഥ ഫാദര്‍ മനസ്സിലാക്കി.

തമാശ തോന്നുന്ന, എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരമാണു കുട്ടികള്‍ വെളിപ്പെടുത്തിയത്‌. വീട്‌ ദൂരത്തല്ല. കഷ്ടിച്ച്‌ രണ്ടു കിലോമീറ്റര്‍. മൂവരും അയല്‍ക്കാരാണു. ഒരുവള്‍ പറഞ്ഞു, "ഫാദറേ, ഞങ്ങള്‍ ഒരു വലിയ തെറ്റ്‌ ചെയ്തു. ഒരു ലൗലെറ്റര്‍ എഴുതി ക്ലാസ്സിലെ ഒരാണ്‍കുട്ടിയ്ക്ക്‌ കൊടുത്തു. ആ ചെറുക്കന്‍ അത്‌ സാറിനെ ഏല്‍പ്പിച്ചു. സാര്‍ ഞങ്ങളെ വഴക്കു പറഞ്ഞു. കുട്ടികള്‍ അറിഞ്ഞു, കളിയാക്കി, കാര്യം വീട്ടിലറിയും, ശിക്ഷ ഉറപ്പാണു... അതുകൊണ്ട്‌ ഞങ്ങള്‍ വീട്ടില്‍ പോകാതെ അലഞ്ഞു നടന്നു. അവസാനം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു... പുഴയരികിലെ വലിയ കനാലില്‍ ചാടി...വെള്ളം കുറവായിരുന്നു... മരിച്ചില്ല...!"

നോക്കണേ, എത്ര ലാഘവത്തോടെയാണു നമ്മുടെ കുരുന്നുകള്‍ ആത്മഹത്യയെ നോക്കിക്കാണുന്നത്‌. കൂട്ടുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യാമെന്ന മട്ടാണു കുട്ടികള്‍ക്ക്‌...

ദേശീയ കുറ്റാരേഖ ബ്യൂറോയുടെ കണക്കനുസരിച്ച്‌ 1986 - ല്‍ 18 വയസ്സില്‍ താഴെയുള്ള 7546 പേരാണു ഭാരതത്തില്‍ ആത്മഹത്യ ചെയ്തത്‌. 1994 - ല്‍ അത്‌ 9995 ആയും, 2002 - ല്‍ 12327 ആയും അത്‌ വര്‍ദ്ധിച്ചു. ഇപ്പോളത്‌ പേടിപ്പെടുത്തുന്ന അനുപാതത്തിലേയ്ക്കുയര്‍ന്നിരിക്കുന്നു. റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത എത്രയെത്ര കണക്കുകള്‍. നിരവധി കാരണങ്ങളാണു ആത്മഹത്യയ്ക്ക്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. കുടുംബബന്ധങ്ങളിലെ സംഘര്‍ഷം, പഠനപ്രശ്നങ്ങള്‍, പ്രേമനൈരാശ്യം, മാറാരോഗങ്ങള്‍, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയെല്ലാം അതിനു കാരണങ്ങളാകുന്നു.

ടി.വി ഓഫാക്കി വല്ലതും പഠിക്ക്‌ എന്ന് അമ്മ ശാസിച്ചതിനു പാലാരിവട്ടത്തുള്ള ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിയും, കാര്‍ അച്ഛന്‍ പിന്നെ വാങ്ങിത്തരാമെന്ന് പറഞ്ഞതിനു മട്ടാഞ്ചേരി
ക്കാരന്‍ കോളേജ്‌ വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിട്ട്‌ ഇപ്പോള്‍ അധികകാലമായിട്ടില്ല. അരി തിന്നുന്നത്‌ മോശമാണെന്ന് അമ്മ കളിയാക്കിയതിനു ആത്മഹത്യ ചെയ്ത മഹാരാഷ്ട്രക്കാരി പെണ്‍കുട്ടിയും, സിനിമാ മാസികയുടെ പുറംചട്ടകൊണ്ട്‌ പാഠപുസ്തകം പൊതിഞ്ഞതിനു അദ്ധ്യാപകന്‍ ശാസിച്ചപ്പോള്‍ തീവണ്ടിയുടെ മുന്നില്‍ ചാടിയ പതിനഞ്ചുകാരനും, നിന്റെ ഇംഗ്ലീഷ്‌ മോശമാണെന്ന് അഛനും, ചേച്ചിയും എഴുതിയതിനു തൂങ്ങിമരിച്ച ജയ്പൂരിലെ പത്തൊന്‍പതുകാരനുമെല്ലാം ഇന്നും നമ്മുടെ മനസ്സില്‍ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നില്ലേ? പുറംവേദന കാരണം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്‌ ഇനി ക്രിക്കറ്റ്‌ കളിക്കാന്‍ കഴിയില്ല എന്ന് ഭയന്ന് സ്വയം തീ കൊളുത്തിയ മൈസൂറിലെ ജലി, നസീഫ അലി പിന്നെ പേരറിയാത്ത മറ്റൊരു പതിനേഴുകാരി ഇവരും എന്തുകൊണ്ട്‌ നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നില്ല?

(തുടരും...)

4 comments:

  1. Hey Joseph,
    Let me officially inagurate the comment box to this post...

    Nice ideas.. All the best.

    ReplyDelete
  2. ..ആത്മഹത്യ ഒരു ഫാഷന്‍ ആയി തിരുന്നു ....

    ReplyDelete
  3. യാഥാര്‍ത്ഥ്യങ്ങള്‍.

    ആ പടം വേണ്ടിയിരുന്നോ?

    ReplyDelete
  4. Thanks Sajeesh for your comment and encoraging words...

    Dear Navaruchiyan, nice to go through your blog and to know your wide world of knowledge...

    Saljo... thanks alot.... you are right... But if this picture makes anyone to think then I'm satisfied...

    ReplyDelete