7 Feb 2009

ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍...

സൂര്യന്‍ പടിഞ്ഞാറെ ആകാശത്തില്‍ ചെഞ്ചായം പൂശുന്ന സമയം. അപ്പോള്‍ പതിവുപോലെ കാട്ടിലെ സുഹൃത്തുക്കള്‍ കാട്ടരുവിയുടെ തീരത്തെ പൈന്‍ മരച്ചുവട്ടില്‍ ഒത്തുകൂടി വെടി പറയാന്‍ തുടങ്ങി. കളിയായി തുടങ്ങിയ അവരുടെ വര്‍ത്തമാനം പെട്ടെന്ന് കാര്യത്തിലേയ്ക്ക്‌ കടന്നു. അങ്ങനെയാണ്‌ ജീവിതം എന്നാല്‍ എന്ത്‌ എന്ന വിഷയം അവരുടെ ചര്‍ച്ചയിലേയ്ക്ക്‌ കടന്നുവന്നത്‌.
"ജീവിതം മധുരമായ ഒരു ഗാനാലാപനമാണ്‌," ചര്‍ച്ചയ്ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ഇമ്പമേറിയ സ്വരത്തില്‍ രാപ്പാടിക്കുരുവി പറഞ്ഞു. അപ്പോള്‍ സദാസമയവും ഭൂമി തുരക്കാറുള്ള തുരപ്പനെലി ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട്‌ പറഞ്ഞു: "നിങ്ങള്‍ എന്താണീ പറയുന്നത്‌? ജീവിതമെന്നത്‌ അന്ധകാരത്തിലൂടെയുള്ള നിരന്തരമായ ഒരു യാത്രയാണ്‌."

ഉടനെ മഴവില്ലിന്റെ നിറമുള്ള ചിത്രശലഭം പാറിപ്പറന്നുകൊണ്ട്‌ പറഞ്ഞു: "സമാധാനവും സന്തോഷവും. അതാണ്‌ ജീവിതം!" പ്രയത്നശാലിയായ തേനീച്ച സ്വരമുയര്‍ത്തി പറഞ്ഞു: "നിങ്ങളുടെ അഭിപ്രായം ശരിയല്ല. ജീവിതമെന്ന് പറയുന്നത്‌ നിരന്തരമായ കഠിനാധ്വാനമാണ്‌."

തേനീച്ചയുടെ അഭിപ്രായം ശരിവച്ചുകൊണ്ട്‌ കുഞ്ഞനുറുമ്പ്‌ പരാതിപ്പെട്ടു. "ജീവിതമെന്ന് പറയുന്നത്‌ സന്തോഷത്തേക്കാള്‍ കൂടുതല്‍ കഠിനാധ്വാനമാണ്‌. തേനീച്ച പറഞ്ഞതു തന്നെ ശരി!"

അപ്പോള്‍ ആകാശത്തിലേയ്ക്ക്‌ കുതിച്ചുയര്‍ന്ന് വട്ടമിട്ടു പറന്നുകൊണ്ട്‌ ഗരുഡന്‍ പ്രസ്താവിച്ചു: "ജീവിതമെന്നു പറയുന്നത്‌ എവിടെയും യഥേഷ്ടം പറന്നു നടക്കാനുള്ള സ്വാതന്ത്ര്യമാണ്‌." ഉടനെ താഴെ മന്ദം മന്ദം ഒഴുകിയിരുന്ന കാട്ടരുവി അഭിപ്രായപ്പെട്ടു: "ജീവിതമെന്നു പറയുന്നത്‌ നിലക്കാത്ത ഒരു പ്രവാഹമാണ്‌."

കാട്ടരുവി പറഞ്ഞു നിര്‍ത്തിയപ്പോള്‍ പൈന്‍ മരം ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ പറഞ്ഞു: "ഗരുഡന്റെ അഭിപ്രായമാണ്‌ ശരി. ജീവിതമെന്ന് പറയുന്നത്‌ സ്വാതന്ത്ര്യം തന്നെ!" എല്ലാം കേട്ട്‌ നിശബ്ദയായിരുന്ന റോസാച്ചെടിയൊടുവില്‍ ചിത്രശലഭത്തെ പിന്തുണച്ചുകൊണ്ട്‌ പറഞ്ഞു: "ജീവിതമെന്ന് പറയുന്നത്‌ സന്തോഷമാണ്‌!"

കാട്ടിലെ സുഹൃത്തുക്കള്‍ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ച തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ അകലെനിന്ന് പള്ളിമണികള്‍ സകലരേയും സന്ധ്യാപ്രാര്‍ത്ഥനയ്ക്‌ ആഹ്വാനം ചെയ്തുകൊണ്ട്‌ പറഞ്ഞു: "യഥാര്‍ത്ഥ ജീവിതമെന്നു പറയുന്നത്‌ ദൈവാനുഗ്രഹംകൊണ്ട്‌ സന്തോഷവും സമാധാനവും നിറഞ്ഞു നില്‍ക്കുന്ന ജീവിതമാണ്‌; ദൈവകൃപയാല്‍ പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം തരണം ചെയ്യുന്ന ജീവിതമാണ്‌; അവിടുത്തെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്‌, വിശ്വസ്തതയോടെയും കളങ്കമില്ലാതെയും മുന്നോട്ട്‌ പോകുന്ന ജീവിതമാണ്‌."

കൂട്ടുകാരേ, കാട്ടിലെ കൂട്ടുകാരുടെ ജീവിതത്തെക്കുറിച്ചുള്ള ഈ ചര്‍ച്ച നമ്മുടെ ജീവിതത്തിന്റെ വിവിധ മുഖങ്ങളെയല്ലേ അവതരിപ്പിച്ചിരിക്കുന്നത്‌? നമ്മുടെ ജീവിതത്തില്‍ ഒട്ടേറെ കയ്പ്പും കണ്ണീരുമെല്ലാം നാമനുഭവിക്കുന്നുണ്ട്‌... നമ്മുടെ ജീവിതവഴികളില്‍ പലപ്പോഴും പൂക്കള്‍ വിരിയാറില്ല. ഉഷ്ണഭൂമികളില്‍ ദാഹജലധാര ഒഴുകാറില്ല. എങ്കിലും നമ്മള്‍ യാത്ര തുടരുകയാണ്‌. ഈ യാത്രയില്‍ ഞാന്‍ തളരുന്ന ഇടങ്ങളില്‍ എനിക്കുള്ള പാഥേയവുമായി ആരാണ്‌ കാത്തിരിക്കുന്നത്‌? അറിയില്ല. എന്നാല്‍, ദൈവത്തില്‍ ആശ്രയിച്ചു മുന്നോട്ടു നീങ്ങുന്ന ഏവരും അനുഭവിക്കുന്നുണ്ട്‌; അടിതെറ്റുമ്പോള്‍ അജ്ഞാതമായ ഒരു കൈപ്പിടിയുടെ ബലം... അലറിക്കരയുമ്പോള്‍ ആശ്വാസത്തിന്റെ നിശബ്ദമായ ഒരു താരാട്ട്‌... ഒറ്റയാകുമ്പോള്‍ ഉറ്റ സൗഹൃദത്തിന്റെ ഒരു തണല്‍... പരാജയത്തിന്റെ ഇരുട്ടില്‍ ഇനിയടുത്ത ചുവടെങ്ങോട്ട്‌ എന്നറിയുന്നതിനുമുമ്പേ, ഒരിടിവാള്‍ വെളിച്ചത്തില്‍ തൊട്ടുമുന്നില്‍ വിജയപടവുകള്‍ തെളിക്കുന്ന അനിര്‍വചനീയമായ ഒരു കരുതല്‍...


അതിനാല്‍, നമുക്കിനി ആത്മവിശ്വാസത്തോടെ മുന്നേറാം. വെയില്‍ തിളയ്ക്കുന്ന ജീവിത മരുഭൂമികളില്‍ നിസ്വാര്‍ഥമനസ്ക്കരുടെ ലോകം ഒരു കുമ്പിള്‍ കുളിര്‍ജലമായി ഉറവപൊട്ടും. ഒരു കൊമ്പില്‍ തളിര്‍ച്ചോലയായി തണല്‍ വിരിക്കും. നമുക്കിനി ആഹ്ലാദത്തോടെ ലക്ഷ്യംതേടി യാത്ര തുടരാം. നാം കരുതാത്ത നമ്മുടെ ജീവിതവഴികളില്‍ ദൈവം നമ്മെ കാത്തിരിപ്പുണ്ട്‌. വിഷാദത്തിന്റെ അയഞ്ഞ തന്ത്രികള്‍ മുറുക്കി ശോകരാഗങ്ങളെ ആനന്ദരാഗങ്ങളാക്കാന്‍, സന്മനസുള്ള ദൈവകൃപയുടെ സംഗീതജ്ഞരെ ദുരിതങ്ങളുടെ ഉച്ചസ്ഥായിയില്‍ ദൈവം തപസ്സിരുത്തിയിട്ടുണ്ട്‌.



ഉയര്‍ന്നു പറക്കുന്ന ഗരുഡനും, തലയുയര്‍ത്തി നില്‍ക്കുന്ന പൈന്‍ മരത്തിനുമപ്പുറം പ്രത്യാശയുടെ പള്ളിമണികള്‍ നമ്മുടെ കര്‍ണ്ണപുടങ്ങളെ തഴുകാതിരിക്കില്ല... തീര്‍ച്ച... കാത്തിരിക്കാം...

Subscribe to നിത്യദര്‍ശനങ്ങള്‍ by Email

14 comments:

  1. കൂട്ടുകാരേ, നമ്മുടെ ജീവിതവഴികളില്‍ പലപ്പോഴും പൂക്കള്‍ വിരിയാറില്ല. ഉഷ്ണഭൂമികളില്‍ ദാഹജലധാര ഒഴുകാറില്ല. എങ്കിലും നമ്മള്‍ യാത്ര തുടരുകയാണ്‌. ഈ യാത്രയില്‍ ഞാന്‍ തളരുന്ന ഇടങ്ങളില്‍ എനിക്കുള്ള പാഥേയവുമായി ആരാണ്‌ കാത്തിരിക്കുന്നത്‌? അറിയില്ല. എന്നാല്‍, ദൈവത്തില്‍ ആശ്രയിച്ചു മുന്നോട്ടു നീങ്ങുന്ന ഏവരും അനുഭവിക്കുന്നുണ്ട്‌; അടിതെറ്റുമ്പോള്‍ അജ്ഞാതമായ ഒരു കൈപ്പിടിയുടെ ബലം... അലറിക്കരയുമ്പോള്‍ ആശ്വാസത്തിന്റെ നിശബ്ദമായ ഒരു താരാട്ട്‌... ഒറ്റയാകുമ്പോള്‍ ഉറ്റ സൗഹൃദത്തിന്റെ ഒരു തണല്‍... പരാജയത്തിന്റെ ഇരുട്ടില്‍ ഇനിയടുത്ത ചുവടെങ്ങോട്ട്‌ എന്നറിയുന്നതിനുമുമ്പേ, ഒരിടിവാള്‍ വെളിച്ചത്തില്‍ തൊട്ടുമുന്നില്‍ വിജയപടവുകള്‍ തെളിക്കുന്ന അനിര്‍വചനീയമായ ഒരു കരുതല്‍...

    ReplyDelete
  2. "ജീവിതം മധുരമായ ഒരു ഗാനാലാപനവും
    അന്ധകാരത്തിലൂടെയുള്ള നിരന്തരമായ ഒരു യാത്രയും,സമാധാനവും സന്തോഷവും, സ്വാതന്ത്ര്യവും. കഠിനാധ്വാവും,ഉറ്റ സൗഹൃദത്തിന്റെ ഒരു തണലുംനിലക്കാത്ത ഒരു പ്രവാഹവുമാണ്‌, എന്ന് തോന്നിപ്പിക്കുന്നത് ദൈവാനുഗ്രഹവും!!"

    ദിവസത്തിന്റെ തുടക്കത്തില്‍ നല്ലൊരു ലേഖനം വായിക്കാന്‍ കഴിഞ്ഞ ചാരിതാഥ്യത്തോടെ..... മാണിക്യം

    ReplyDelete
  3. “വെയില്‍ തിളയ്ക്കുന്ന ജീവിത മരുഭൂമികളില്‍ നിസ്വാര്‍ഥമനസ്ക്കരുടെ ലോകം ഒരു കുമ്പിള്‍ കുളിര്‍ജലമായി ഉറവപൊട്ടും. “

    ഈ ദിവസം നല്ല ചിന്തകള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു.. ഇനിയും എഴുതൂ..

    കൃ = kR^

    ReplyDelete
  4. പ്രിയ മാണിക്യം...
    ഒരായിരം നന്ദി, ഈ വഴി വന്നതിനും കമന്റിയതിനും...വീണ്ടും വരിക

    അപ്പുവേട്ടാ...
    അപ്പുവേട്ടന്റെ പോസ്റ്റുകള്‍ എന്നെപ്പോലെയുള്ള തുടക്കക്കാര്‍ക്കെന്നും പ്രചോദനമാണ്‌... നന്ദി.

    ReplyDelete
  5. നല്ല ചിന്തകൾ.... നന്ദി.

    “ദൈവക്രുപയാല്‍...". അപ്പുവിന്റെ കമന്റ് ശ്രദ്ധിച്ചില്ലേ.. ‘കൃ‘ എന്നെഴുതുന്നതിന് ‘kR^‘ എന്ന് ടൈപ് ചെയ്താൽ മതി.

    ReplyDelete
  6. എത്ര നല്ല ചിന്തകള്‍. ഇത്‌ ദൈവത്തോട്‌ വളരെ അടുത്ത്‌ നില്‍ക്കുന്നവരിലെങ്കിലും ആഴത്തില്‍ പതിഞ്ഞെങ്കില്‍... എങ്കില്‍ ദൈവത്തിണ്റ്റെയും മതത്തിണ്റ്റെയും പേരിലുള്ള കൊള്ളരുതായ്മകള്‍ കുറെയെങ്കിലും കുറഞ്ഞേനെ. ഇത്തിരി ആത്മീയത ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു അവിശ്വാസി.

    ReplyDelete
  7. ദൈവ കൃപ ലഭിക്കാന്‍ എന്തിനാ മഷെ ഒരു ഇടനിലക്കാരന്റെ ആവശ്യം? എന്താ മഷെ ദൈവത്തെ സ്തുതിച്ചാല്‍ മത്രമെ അവന്‍ പ്രസാദിക്കുകയുള്ളോ? അങ്ങനെ പുകഴ്ത്തലില്‍ വീഴുന്ന ഒരാള്‍ ആണോ ദൈവം? പള്ളിയില്‍ പോകാതിരുന്നല്‍ അവന്‍ വിശ്വാസി അല്ലാതാകുന്നുവോ? ഇതക്കെ ശരി ആന്നോ മാഷെ?

    ReplyDelete
  8. നന്ദി പൊറാടത്ത്‌...
    ഈ വഴി വന്നതിന്‌.അപ്പുവേട്ടന്റെ കമന്റ്‌ ശ്രദ്ധിച്ചിരുന്നു. ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി... ദേ ഇപ്പോള്‍തന്നെ തിരുത്തിയേക്കാം.
    താലശ്ശേരി...
    എത്ര നല്ല ചിന്ത... എല്ലാ മനുഷ്യരും അങ്ങയേപ്പോലെ ഒരല്‍പം ആത്മീയത ഉള്ളില്‍ സൂക്ഷിച്ചിരുന്നെങ്കില്‍ ലോകം എന്നേ മാറിയേനേ...!
    നന്ദി... വീണ്ടും വരിക...

    ReplyDelete
  9. അനൂപേട്ടാ...
    നന്ദി ഈ വഴി വന്നതിന്‌.
    പിന്നെ പള്ളിയില്‍ പോകുന്നതുകൊണ്ട്‌ ഒരവിശ്വാസി വിശ്വാസിയായിത്തീര്‍ന്നേയ്ക്കാം. കാരണം പാപം മൂലം ദൈവത്തില്‍നിന്നകന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനേത്തേടിയുള്ള പുറപ്പാടാണ്‌ അവനെ ദൈവത്തിലും തുടര്‍ന്ന് അവനിരിക്കാന്‍ ഭൂമിയില്‍ അവനായി ഒരു വാസസ്ഥലം (ദൈവാലയം) നിര്‍മ്മിക്കാനും മനുഷ്യനെ പ്രാപ്തനാക്കിയത്‌.
    ചേട്ടായീ...
    ദൈവം ഒരിക്കലും പുകഴ്ത്തലില്‍ വീഴുന്ന ഒരാളല്ല.
    നിന്റെ ഹൃദയവികാരങ്ങളളക്കുന്ന അവിടുന്ന് പക്ഷേ അതാഗ്രഹിക്കുന്നു, ഒരു പ്രതിനന്ദിയെന്നോണം...
    God, who created us without our knowledge, cannot save us without our co-operation എന്നര്‍ത്ഥം.
    ഇത്‌ നമ്മുടെ ഭാഗത്തുനിന്നുള്ള ഒരു നന്ദിപ്രകടനം മാത്രമാണ്‌...!

    ReplyDelete
  10. നല്ല ചിന്തകള്‍, ഒരു വഴി അടയുമ്പോള്‍ പല വഴികളും തുറക്കുന്ന അനുഭവം ജീവിതത്തില്‍ ഉണ്ടായീട്ടുള്ളത് ഇതു വായിച്ചപ്പോള്‍ ഓര്‍ത്തു.

    ReplyDelete
  11. ജോസഫ്‌, ലളിതസുന്ദരമായ ഒരു ധ്യാനാനുഭവം പോലെ...
    അഭിനന്ദനങ്ങള്‍

    ReplyDelete
  12. മുസാഫിര്‍,
    നന്ദി...
    ഒരു വഴി അടയുമ്പോള്‍ ഒന്‍പത്‌ വഴികള്‍ തുറക്കുന്നവനാണവന്‍.

    സഞ്ചാരി.,
    ഒത്തിരി നന്ദി...
    ബൂലോകത്തേയ്ക്ക്‌ എന്നെ കൈപിടിച്ച്‌ നടത്തിയതിന്‌.

    ReplyDelete
  13. eda chande,
    kalakitundada ishta.
    ithu engane sadhikunnu ente priya suhruthe,
    thalarathe thalarathe ennennum ninte thulikayil ninnu pachayaya manushyante jeevitha yadarthyangalude chitram e lokar kannate. ninte e udyamathinu ella vidha bhavukangalum othiri snehathode nerunu.inniyum nanmakal prithishichukondu niruthate..................................snehathode....punnoli.

    ReplyDelete
  14. സധൈര്യം യാത്ര തുടര്‍ന്നോളൂ, കരുതലിന്റെ ഒരു കൈ സര്‍വ്വേശ്വരന്‍ നീട്ടും, തീര്‍ച്ച.

    ReplyDelete